Female Freedom Fighters of India | സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരവനിതകള്‍

സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരവനിതകള്‍ 

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തുടക്കത്തോടെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി .അടക്കമുള്ള സ്ത്രീ മുന്നേറ്റക്കാര്‍ തുടങ്ങിവെച്ച വിപ്ലവജ്വാല സ്വാതന്ത്ര്യം നേടുന്നതുവരെയും അണയാതിരുന്നു. ബ്രിട്ടീഷുകാരോട് ആത്മധൈര്യത്തോടെ പടവെട്ടിയ അവര്‍ക്ക് നിരവധി ത്യാഗങ്ങളും ചൂഷണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1905 മുതല്‍ 1917 വരെയുള്ള കാലഘട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തീവ്രദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നു. 1905-ലെ ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭം ദേശീയ സമരത്തിനും തീവ്രദേശീയതയുടെ വളര്‍ച്ചയ്ക്കും കരുത്തു പകര്‍ന്നു.

റാണി ഗൈൻദിൻലിയു: 

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ നാഗ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു മണിപ്പൂരുകാരിയായ റാണി ഗൈൻദിൻലിയു. 1932 ൽ പതിനാറാമത്തെ വയസ്സിൽ ഗൈഡിൻലിയുവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം 1947 ൽ മോചിതയായ അവർ ജനങ്ങളുടെ ഉന്നമനത്തിനായി തുടർന്നു പ്രവര്‍ത്തിച്ചു. ഗൈൻദിൻലിയുവിന് ‘റാണി’ പദവി നല്‍കിയത് ജവഹര്‍ലാല്‍ നെഹ്റുവാണ്.

പ്രീതിലത വഡേദാർ: 

ബംഗാളിൽ നിന്നുള്ള വിപ്ലവകാരിയായിരുന്നു പ്രീതിലത വഡേദാർ. മാസ്റ്റർഡ സൂര്യ സെന്നിന്‍റെ പ്രധാന സഹായിയായിരുന്നു അവർ. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്തു. ‘നായ്ക്കളെയും ഇന്ത്യക്കാരെയും അനുവദിക്കില്ല’എന്ന് ബോര്‍ഡെഴുതി വച്ച പഹർതാലി യൂറോപ്യൻ ക്ലബ്ബ് 1932-ൽ ഇവരടങ്ങിയ സംഘം ആക്രമിച്ച് തീയിട്ടു. അറസ്റ്റ് ഒഴിവാക്കാൻ പ്രീതിലത സയനൈഡ് കഴിച്ച് ജീവൻ ബലിയർപ്പിച്ചു.

റാണി ചിന്നമ്മ:  

കര്‍ണ്ണാടകയിലെ കിട്ടൂര്‍ ദേശത്തിന്‍റെ റാണിയാണ് റാണി ചിന്നമ്മ. ബ്രിട്ടീഷ് ഇന്ത്യയില്‍ സ്വാതന്ത്രത്തിനായി ആദ്യ പടനീക്കം നടത്തിയവരില്‍ പ്രധാനിയാണ് റാണി ചിന്നമ്മ. അതും 1824 ല്‍ തന്‍റെ 34 -ാം വയസില്‍. എന്നാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി റാണിയെ പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഒടുവില്‍ 1829 ല്‍ തടവറയില്‍ വച്ച് അവര്‍ മരണമടഞ്ഞു.

പർബതി ഗിരി:  

ഒഡീഷയിൽ നിന്നുള്ള സ്വാതന്ത്ര്യസമര പ്രവർത്തകയായിരുന്നു പർബതി ഗിരി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ അവൾക്ക് 16 വയസ്സായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് രണ്ട് വർഷം ജയിലിൽ അടയ്ക്കപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, അനാഥരുടെ ക്ഷേമത്തിനായി ഗിരി ജീവിതം സമർപ്പിച്ചു. ‘ഒഡീഷയിലെ മദർ തെരേസ’എന്ന് അറിയപ്പെടുന്നു.

കനകലതാ ബറൂവ:  

ആസ്സാമില്‍ നിന്ന്, പിറന്നുവീണ മണ്ണിന്‍റെ സ്വാതന്ത്ര പോരാട്ടത്തിലേക്ക് കടന്നുവന്നയാളാണ് കനകലതാ ബറൂവ. ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിലൂടെ സമരമുഖത്ത് സജീവമായിരുന്ന കനകലതാ ബറൂവയെ ബ്രിട്ടീഷ് പൊലീസ് 1942 ല്‍ വെടിവെച്ച് കൊന്നു. മരണസമയത്തും കനകലത ത്രിവര്‍ണ്ണ പതാക മുറുക്കെ പിടിച്ചിരുന്നു. മരിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു കനകലതയുടെ പ്രായം.

സാവിത്രിഭായി ഫൂലെ:   

മഹാരാഷ്ട്രയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയായിരുന്നു സാവിത്രിഭായി ഫൂലെ. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന ജ്യോതിറാവു ഫുലെയുടെ ഭാര്യയാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി അവർ പോരാടി. 1848 ൽ പൂനെയിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ ‘ഓൾ ഗേൾസ് സ്കൂളി’ലെ ആദ്യത്തെ വനിതാ അദ്ധ്യാപികയായിരുന്നു അവർ.

അമൃത് കൗര്‍:  

പഞ്ചാബിലെ കപുര്‍ത്തലയിലെ രാജാവായ രാജാ ഹര്‍നാം സിംഗിന്‍റെ മകളാണ് അമൃത് കൗര്‍. ദണ്ഡി മാര്‍ച്ചില്‍ പങ്കെടുത്തതിന്‍റെ പേരില്‍ നാല് വര്‍ഷം തടവില്‍ കഴിഞ്ഞു. ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകിയ ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്നു അവർ. ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്നു.

എ വി കുട്ടിമാളു അമ്മ:  

കേരളത്തില്‍ നിന്നുള്ള സ്വാതന്ത്രസമര പ്രവര്‍ത്തക. 1931 ല്‍ സ്വദേശി പ്രസ്ഥാനത്തിലൂടെ കടന്നുവരുന്നു. 1932 ല്‍ രണ്ട് മാസം പ്രായമായ കൈകുഞ്ഞുമായാണ് അവര്‍ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തത്. സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ രണ്ട് തവണ ബ്രിട്ടീഷ് സര്‍ക്കാര്‍ കുട്ടിമാളു അമ്മയെ തടവിലിട്ടു.

ഉദാ ദേവി:   

1857 ല്‍ ഉയര്‍ന്നുവന്ന ദളിത് സ്വാതന്ത്ര സമരപോരാളിയാണ് ഉദാ ദേവി. 1857 നവംബറില്‍ നടന്ന സിക്കന്തര്‍ ബാഗ് യുദ്ധത്തില്‍ ഉദാ ദേവി പങ്കെടുത്തു. ഈ യുദ്ധത്തില്‍ വച്ച് ഉയരമുള്ള മരത്തില്‍ മുകളില്‍ ഒളിച്ചിരുന്ന് വെടിയുതിര്‍ത്ത ഉദാ ദേവി മുപ്പതോളം ബ്രിട്ടീഷ് പട്ടാളക്കാരെ കൊന്നുവെന്ന് ചരിത്രം. ഒടുവില്‍ ബ്രിട്ടീഷ് പട്ടാളം അവരെ വെടിവെച്ച് കൊന്നു.

ഭീമബായ് ഹോല്‍ക്കര്‍: 

ഇൻഡോര്‍ രാജാവായിരുന്ന യശ്വന്ത് റാവു ഹോല്‍ക്കറിന്‍റെ മകളാണ് ഭീമബായ് ഹോല്‍ക്കര്‍. 1817 ല്‍ ഗറില്ലായുദ്ധത്തിലൂടെ ഭീമബായ് ഹോല്‍ക്കര്‍ ബ്രിട്ടീഷ് കേണൽ മാൽക്കമിനെതിരെ പോരാടി, അയാളെ പരാജയപ്പെടുത്തി. മഹിദ്‌പൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സേനയ്‌ക്കെതിരെ 2,500 ഓളം വരുന്ന കുതിരപ്പട്ടാളത്തെ അവര്‍ സധൈര്യം നയിച്ചു.

മാതംഗിനി ഹസ്റ: 

പടിഞ്ഞാറന്‍ ബംഗാളിലെ മിഡ്നാപൂരില്‍ നിന്ന് ഇന്ത്യന്‍ സ്വാതന്ത്രസമരത്തിലേക്ക്. 1932 ൽ, നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ഉപ്പ് നിയമം ലംഘിച്ചതിന് അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. 1942 സെപ്റ്റംബർ 29 ന് ബ്രിട്ടീഷ് ഇന്ത്യൻ പൊലീസ് തംലൂക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ വെടിവച്ച് കൊന്നു. ‘വന്ദേമാതരം’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അവര്‍ മരണം വരിച്ചത്. ‘ഗാന്ധി ബുരി’ എന്നറിയപ്പെടുന്നു.

ജല്‍കാരി ഭായി: 

ഝാന്‍സിയിലെ മറ്റൊരു റാണി. റാണി ലക്ഷ്മി ഭായിയുടെ സൈന്യത്തിലെ പ്രധാനി. റാണി ലക്ഷ്മി ഭായിയുമായി ഏറെ സാമ്യമുണ്ടായിരുന്നു ജല്‍കാരി ഭായിക്ക്. ബ്രിട്ടീഷ് പട്ടാളം ഝാന്‍സി വളഞ്ഞപ്പോള്‍ റാണി ലക്ഷ്മി ഭായിയുടെ വേഷം ധരിച്ച ജല്‍കാരി ഭായി, റാണി ലക്ഷ്മി ഭായിയെ രക്ഷപ്പെടാന്‍ സഹായിച്ചു. യുദ്ധത്തില്‍ സധൈര്യം പോരാടിയെങ്കിലും ജല്‍കാരി ഭായിക്ക് സ്വന്തം ജീവന്‍ നല്‍കേണ്ടി വന്നു.

ബോഗേശ്വരി ഫുകനാനി: 

അസമിൽ നിന്നുള്ള സ്വാതന്ത്രസമര പ്രവർത്തകയായിരുന്നു ബോഗേശ്വരി ഫുകനാനി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കാളിയായ അവർ തന്‍റെ എട്ട് മക്കളോടും ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആവശ്യപ്പെട്ടു. 1942 ൽ ബ്രിട്ടീഷ് സേന അവരെ വെടിവച്ചു കൊന്നു. ബോഗേശ്വരി ഫുകനാനി, ‘60 വയസ്സുള്ള രക്തസാക്ഷി ’എന്നാണ് ഓർമ്മിക്കപ്പെടുന്നത്.

കൃഷ്ണമ്മാള്‍ ജഗന്നാഥന്‍: 

തമിഴ്നാട്ടില്‍ നിന്നുള്ള ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പ്രവര്‍ത്തകയാണ് കൃഷ്ണമ്മാള്‍ ജഗന്നാഥന്‍. ഭര്‍ത്താവ് ശങ്കരലിംഗ ജഗന്നാഥന്‍ സ്വാതന്ത്രസമര പ്രവര്‍ത്തകനായിരുന്നു. ബ്രട്ടീഷുകാര്‍ക്കെതിരെ ഇരുവരും ഒന്നിച്ചാണ് സമരമുഖത്തെത്തിയിരുന്നത്. സ്വാതന്ത്രാനന്തരം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടിയ ഇവരെ രാഷ്ട്രം 1989 ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top