ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റുവിന്റെ 132 -ാം ജന്മദിനമാണ് 2021 നവംബർ 14. രാജ്യമെങ്ങും ഈ ദിവസം ശിശുദിനമായി ആഘോഷിക്കുന്നു. 1889 നവംബർ 14-ന് അലഹാബാദിൽ മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മകനായി ജവാഹർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം യുറോപ്യൻ അധ്യാപകരുടെ ശിക്ഷണത്തിലാണ് ജവാഹറിന് ലഭിച്ചത്. ഉന്നതവിദ്യാഭ്യാസം നേടാൻ ഇംഗ്ലണ്ടി ലേക്കുപോയ ജവാഹർ, ഹാരോവിലെ പബ്ലിക് സ്കൂളിൽ ചേർന്നു. തുടർന്ന് കേംബ്രിജ് സർവകലാശാലയിൽനിന്ന് കെമിസ്ട്രി, ജിയോളജി, ബോട്ടണി എന്നിവയിൽ ബിരുദം നേടി.
ഏഴുകൊല്ലം ഇംഗ്ലണ്ടിൽ പഠിച്ചശേഷം 1912- ൽ ജവാഹർ ഇന്ത്യയിൽ തിരിച്ചെത്തി. അലഹാബാദ് ഹൈക്കോടതിയിൽ ബാരിസ്റ്ററായി പ്രാക്ടീസ് ആരംഭിച്ചുവെങ്കിലും ഇന്ത്യയിലാരംഭിച്ച ഹോംറൂൾ പ്രസ്ഥാനം, ബ്രിട്ടീഷ് സാമ്രാജ്യശക്തിയുടെ മർദനനയം, ജാലിയൻവാലാബാഗ് കൂട്ടക്കൊല എന്നിവ നെഹ്റുവിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആനയിച്ചു. ഗാന്ധിജിയുടെ റൗലറ്റ് വിരുദ്ധസമരം അദ്ദേഹത്തെ ആവേശഭരിതനാക്കി. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നെഹ്റു പല പ്രാവശ്യം ജയിലിൽ കിടന്നു.
ഗാന്ധിശിഷ്യൻ
രക്തസാക്ഷിത്വം വരിക്കുന്നതിനു വളരെ മുമ്പുതന്നെ ഗാന്ധിജി, നെഹ്റുവിനെ തന്റെ രാഷ്ട്രീയാവകാശിയായി കണ്ടിരുന്നു. “ഞാൻ പോയാൽ നെഹ്റു എൻറ ഭാഷയിൽ സംസാരിക്കും” എന്ന് മഹാജി പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യസമരപോരാളിയിൽനിന്നും
Nehru With Gandhiji
നെഹ്‌റുവും ഗാന്ധിജിയും. ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
തൂലിക പടവാളാക്കി
ഗ്രന്ഥകാരൻ, സ്വതന്ത്രചിന്തകൻ, മനുഷ്യസ്നേഹി എന്നീ നിലകളിൽ നെഹ്റു അതുല്യനാണ്. ബ്രിട്ടൻ ജയിലിലടച്ചപ്പോൾ ജയിലറയെ വായനശാലയായി കരുതി ജവാഹർ ഗ്രന്ഥപാരായണത്തിൽ മുഴുകി. തൂലികയെ പടവാളാക്കിയ നെഹ്റുവിന്റെ സ്വതന്ത്രചിന്തയെ ചങ്ങലക്കിടാൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യശക്തിക്ക് കഴിഞ്ഞില്ല. “ആത്മകഥ’, “വിശ്വചരിത്രാവലോകനം’, “ഇന്ത്യയെ കണ്ടെത്തൽ’ എന്നീ പ്രസിദ്ധകൃതികൾ ജയിലിൽവെച്ചാണ് നെഹ്റു രചിച്ചത്.
Nehru With Lord Mount Batten
മൗണ്ട് ബാറ്റണോടൊപ്പം. ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
ദേശചരിത്രത്തിന്റെ അതിർവരമ്പുകൾ തകർത്ത് അതിരുകളില്ലാത്ത മാനവചരിത്രത്തിൽ ലയിപ്പിച്ചുവെന്നതാണ് “വിശ്വചരിത്രാവലോകന’ത്തിൽ നെഹ്റുവിൻറെ മഹത്വം. “ഇന്ത്യയെ കണ്ടെത്തൽ’ എന്ന ഗ്രന്ഥം സ്വന്തം പൈതൃകം തേടി ഗ്രന്ഥകാരൻ നടത്തിയ തീർഥയാത്രയായിരുന്നു. നെഹ്റു കണ്ടെത്തിയത് വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയിൽ നിലനിൽക്കുന്ന ഏകത്വത്തെയാണ്. ഈ ഏകത്വമാണ് ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ അടിത്തറ എന്ന് ഈ ചരിത്രപണ്ഡിതൻ തിരിച്ചറിഞ്ഞു.
ലോകസമാധാനം
ഇന്ത്യയുടെ നിലനിൽപിനും പുരോഗതിക്കും ലോകസമാധാനം പുലരണമെന്ന് നെഹ്റു വാദിച്ചു. അന്താരാഷ്ട്ര സൗഹൃദത്തിന് തകരാർ സംഭവിക്കുകയും സംഘർഷങ്ങളും യുദ്ധവും പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ നമ്മുടെ പദ്ധതികൾ തകർന്നുതരിപ്പണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിരോധ കാര്യത്തിൽ സ്വാശ്രയത്വം നേടണമെന്നതായിരുന്നു നെഹ്റുവിന്റെ കാഴ്ചപ്പാട്. എന്നാൽ സാമ്പത്തികവികസനത്തെ അവഗണിച്ച് രാജ്യത്തിന്റെ വിഭവങ്ങൾ ശക്തമായ പ്രതിരോധശക്തി വളർത്താൻ ഉപയോഗിക്കുന്നത് യുക്തിപരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്തരികശക്തി ഇന്ത്യ വികസിപ്പിച്ചില്ലെങ്കിൽ പ്രതിരോധ സംവിധാനം മണലിൽ പണിയുന്ന മന്ദിരം പോലെ തകരുമെന്നും നെഹ്റു താക്കീത് നൽകി.
സോഷ്യലിസം
Nehru with Clement Attlee
ക്ലമന്റ് ആറ്റ്‌ലിയോടൊപ്പം. ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
1926- 27-ൽ നെഹ്റു നടത്തിയ യൂറോപ്യൻ പര്യടനം ഒരു ഇടതുപക്ഷ ദേശീയവാദിയായി അദ്ദേഹത്തെ മാറ്റി. പൂർണസ്വാതന്ത്ര്യം, സോഷ്യലിസം എന്നീ രണ്ടാശയങ്ങളുമായി അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. നെഹ്റുവിൻറ ജീവചരിത്രകാരൻ എസ്. ഗോപാൽ രേഖപ്പെടുത്തുന്നു: “ഒരു ഗാന്ധിശിഷ്യനായി കപ്പൽ കയറിയ നെഹ്റു മടങ്ങിവന്നത് ഒരു വിപ്ലവകാരിയായാണ്.” യുവജനങ്ങളുടെ ആവേശമായി മാറിയ നെഹ്റുവിനെ 1929-ൽ ലാഹോർ കോൺഗ്രസിൻറെ അധ്യക്ഷനാക്കി. 1936- ൽ ലഖ്നൗ കോൺഗ്രസിൽവെച്ച് നെഹ്റു പ്രഖ്യാപിച്ചു: “ലോകത്തിന്റെയും ഇന്ത്യയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരേ ഒരു മാർഗം സോഷ്യലിസമാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.” തൊഴിലില്ലായ്മയും പട്ടിണിയും രോഗവും നിരക്ഷരതയും അവസാനിപ്പിക്കാൻ സോഷ്യലിസത്തിനു കഴിയുമെന്ന് നെഹ്റു വിശ്വസിച്ചു.
ഫാസിസത്തിന്റെ എതിരാളി
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൊളോണിയലിസത്തിനെതിരെ പൊരുതുന്ന പ്രസ്ഥാനങ്ങളുമായി നെഹ്റു ആത്മബന്ധം സ്ഥാപിച്ചു. 1930-കളുടെ അവസാനം യൂറോപ്പിൽ ഉയർന്നുവന്ന ഫാസിസത്തിന്റെ ശക്തനായ വിമർശകനായിരുന്നു ഈ ജനാധിപത്യവാദി. ഫാസിസത്തെ വിമർശിച്ചുകൊണ്ട് നെഹ്റു പറഞ്ഞു: “ഞങ്ങൾ ഇന്ത്യക്കാർ എതിർത്തുപോരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തേക്കാൾ എത്രയോ വഷളായ കാര്യങ്ങളാണ് ഹിറ്റ്ലറും മുസോളിനിയും ചെയ്തുകൊണ്ടിരിക്കുന്നത്.”
ഇന്ത്യയെ തകർക്കുന്ന സാമുദായിക വാദം
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിൻറയും വക്താവായ നെഹ്റു മാനവികതയിൽ വിശ്വസിച്ചു. സാമുദായികവാദം ഇന്ത്യയെ തകർക്കുമെന്ന് പണ്ഡിറ്റ് നെഹ്റു ജനങ്ങളെ ഓർമിപ്പിച്ചു. 1955-ൽ അദ്ദേഹം പറഞ്ഞു: “അവർ (സാമുദായികവാദികൾ) കഴിഞ്ഞുപോയ ഏതോ കാലത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്… അവരുടെ ചിന്താഗതി ആപത്കരമാണെന്ന് മറക്കാതിരിക്കുക.
വെറുപ്പുനിറഞ്ഞ ഒരു പോക്കാണിത്. ഈ പോക്ക് ഇന്നത്തെ ഇന്ത്യയ്ക്ക് ദോഷമാണ്. ഇത്തരത്തിലുള്ള സാമുദായികവാദം – അത് ഏതു – സമുദായത്തിന്റേതായാലും – നമ്മൾ നിലനിർത്തുകയാണെങ്കിൽ ഇന്ത്യ ഇന്നത്തെ ഇന്ത്യയല്ലാതായിത്തീരും. ഇന്ത്യ ശിഥിലമായിത്തീരും.” ചരിത്രപണ്ഡിതനായ നെഹ്റുവിന്റെ താക്കീതിന് ഇന്നും പ്രസക്തിയില്ലേ?
Nehru Family
നെഹ്‌റുവിന്റെ കുടുംബം. ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
നെഹ്റുവിന്റെ ഒസ്യത്ത്
നെഹ്റു തൻറ ഒസ്യത്തിൽ ഇപ്രകാരം എഴുതി: “
എന്റെ മരണത്തെ തുടർന്ന് മതപരമായ യാതൊരാഘോഷങ്ങളും നടത്തണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. അത്തരം ചടങ്ങുകളിൽ ഞാൻ വിശ്വ സിക്കുന്നില്ല. എൻറ മൃതദേഹം ദഹിപ്പിക്കണമെന്നാണ് എൻറ ആഗ്രഹം. വിദേശത്തുവെച്ചാണ് ഞാൻ മരിക്കുന്നതെങ്കിൽ എന്റെ ദേഹം അവിടെ സംസ്കരിക്കുകയും ചിതാഭസ്മം അലഹാബാദിലേക്ക് കൊടുത്തയയ്ക്കുകയും വേണം. അതിൽനിന്ന് ഒരുപിടി ചാരം ഗംഗയിലൊഴുക്കണം. ബാക്കി ഭൂരിഭാഗവും താഴെപ്പറയുംവിധം വിനിയോഗിക്കണം. അവയിൽ അൽപം പോലും സൂക്ഷിച്ചുവെക്കരുത്.”
“ചിതാഭസ്മം ഒരുപിടി ഗംഗയിൽ ഒഴുക്കണമെന്ന് പറയുന്നതിൽ മതസംബന്ധമായ യാതൊരു പ്രാധാന്യവുമില്ല. ബാല്യകാലം മുതൽ ഞാൻ അലഹാബാദിൽ ഗംഗ-യമുന നദികളുമായി ബന്ധപ്പെട്ടവനാണ്. എന്റെ വളർച്ചയോടൊപ്പം ഈ ബന്ധവും വളർന്നുപോന്നിട്ടുണ്ട്.”
എൻറ ചിതാഭസ്മത്തിന്റെ ബാക്കി ഒരു വിമാനത്തിൽ കയറ്റി ആകാശത്തേക്ക് കൊണ്ടുപോവുകയും ഇന്ത്യയിലെ കൃഷിക്കാർ അധ്വാനിക്കുന്ന വയലുകളിലേക്ക് അവിടെനിന്ന് വിതറുകയും വേണം. അങ്ങനെ അത് ഇന്ത്യയിലെ മണ്ണിലും പൊടിയിലും വിലയിച്ച് ഇന്ത്യയിൽനിന്ന് വേർപെടുത്താൻ വയ്യാത്ത ഒരു ഘടകമായിത്തീരണം